ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ ബുൾഡോസർ നടപടിയുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Rekha Gupta

 ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ കഴിഞ്ഞ ദിവസമുണ്ടായ ഞെട്ടിക്കുന്ന പി.ജി കെട്ടിട തകർച്ചയിൽ ഏഴുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നഗരത്തിൽ കർശന നടപടികളുമായി സർക്കാർ രംഗത്ത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പി.ജികൾക്കുമെതിരെ ബുൾഡോസർ രാജ് നടപ്പിലാക്കാൻ മ്യൂസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയോട് (എം.സി.ഡി) മുഖ്യമന്ത്രി രേഖ ഗുപ്ത കർശന നിർദേശം നൽകി.

ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ഓഫീസുകളിൽ നിന്ന് പുറത്തിറങ്ങി നേരിട്ട് പരിശോധനകൾ നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബർ 6നാണ് സത്യനികേതനിൽ അഞ്ച് നിലകളുള്ള ബോയ്സ് പി.ജി കെട്ടിടം അപ്രതീക്ഷിതമായി തകർന്നു വീണ് ഏഴുപേർ ദാരുണമായി മരണപ്പെട്ടത്. ഇതിൽ താഴത്തെ നില ഒഴികെയുള്ള നാല് നിലകളും യാതൊരുവിധ അനുമതികളുമില്ലാതെ അനധികൃതമായി നിർമിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പി.ജി നടത്തിപ്പുകാരൻ സുധാൻശുവിനെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും ആവർത്തിക്കാതിരിക്കാൻ മുഖ്യധാരാ വിദ്യാർഥി കേന്ദ്രങ്ങളായ മുഖ്‌ജി നഗർ, രാജേന്ദ്ര നഗർ, ലക്ഷ്മി നഗർ, സാകേത് തുടങ്ങിയ മേഖലകളിലെ മുഴുവൻ പി.ജികളിലും കർശന സുരക്ഷാ പരിശോധനകളും സ്ട്രക്ചറൽ ഓഡിറ്റുകളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അപകടാവസ്ഥയിലായ സമീപത്തെ മറ്റൊരു അനധികൃത പി.ജി കെട്ടിടവും അധികൃതർ പൊളിച്ചുനീക്കാൻ തുടങ്ങി.

Tags