റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പേപ്പർ കറൻസികൾക്ക് പകരം ഡിജിറ്റൽ കറൻസിയും ഇവാലറ്റും ഉപയോഗിച്ച് റേഷൻ സാധനങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന 'സ്‌മാർട്ട് പിഡിഎസ്' (Smart PDS) കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ചില ജില്ലകളിലാണ് ഈ പൈലറ്റ് പദ്ധതി ആരംഭിക്കുക.
എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) തുടങ്ങിയ സൗജന്യ റേഷൻ ലഭിക്കുന്ന കാർഡ് ഉടമകൾക്കാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ മൊബൈൽ ഫോണിലെ ഇവാലറ്റിലേക്ക് ആ
മാസത്തെ റേഷൻ വിഹിതത്തിനുള്ള തുക ഡിജിറ്റൽ കറൻസിയായി കേന്ദ്രം നേരിട്ട് അയച്ചുനൽകും.
റേഷൻ വിവരങ്ങൾ മുൻകൂട്ടി ഫോണിൽ സന്ദേശമായി ലഭിക്കുകയും ചെയ്യും. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഈ ഇവാലറ്റ് വഴി തന്നെ തുക വ്യാപാരിക്ക് കൈമാറാം. ഈ തുക റേഷൻ സാധനങ്ങൾ വാങ്ങാൻ മാത്രമെ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ അഴിമതി തടയാനും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും സാധിക്കും. കൂടാതെ, കേന്ദ്ര സർക്കാർ അരിയും ഗോതമ്പും നേരിട്ട് നിരീക്ഷിക്കുന്നതിനാൽ അളവിൽ കൃത്രിമം കാണിക്കാനുള്ള പഴുതുകളും അടയും.
സ്മാർട്ട് പിഡിഎസിനൊപ്പം റേഷൻ കാർഡ് ഉടമകൾക്കായി കർശനമായ ഇകെവൈസി പരിശോധനകളും സർക്കാർ കൊണ്ടുവരുന്നുണ്ട്. തുടർച്ചയായി ആറുമാസത്തോളം റേഷൻ കൈപ്പറ്റാത്തവരുടെ കാർഡുകൾ താല്കാലികമായി മരവിപ്പിക്കും. എങ്കിലും ഇത്തരക്കാർക്ക് കാർഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി 90 ദിവസത്തെ സാവകാശം ലഭിക്കും.
ഈ സമയപരിധിക്കുള്ളിൽ കാർഡിലെ ഏതെങ്കിലും ഒരു അംഗം റേഷൻ കടയിലെത്തി ഇപോസ് മെഷീനിൽ വിരലടയാളം നൽകി ഇകെവൈസി പൂർത്തിയാക്കിയാൽ കാർഡ് വീണ്ടും സജീവമാക്കാം. എന്നാൽ, മുഴുവൻ അംഗങ്ങളും ഇകെവൈസി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മുഴുവൻ റേഷൻ വിഹിതവും ലഭിക്കുകയുള്ളൂ. 90 ദിവസത്തിനകം ഇത് ചെയ്യാത്ത പക്ഷം കാർഡ് പൂർണ്ണമായി റദ്ദാക്കപ്പെടും.
പിന്നീട് പുതിയ അപേക്ഷ നൽകിയാൽ മുൻഗണന ഇല്ലാത്ത വെള്ള കാർഡ് മാത്രമെ ലഭിക്കൂ. അർഹരല്ലാത്തവരെ ഒഴിവാക്കി അർഹരായവർക്ക് മാത്രം സൗജന്യ റേഷൻ ഉറപ്പാക്കുകയാണ് ഈ കർശന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതൽ ഈ പുതിയ മാറ്റങ്ങൾ നിലവിൽ വരും.
.jpg)

