കർണാടകയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി എലി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

The accused who hacked a young woman to death in Karnataka attempted suicide by consuming rat poison.

 ബെംഗളൂരു: കർണാടക ബണ്ട്‌വാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. എലി വിഷം കഴിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ചയായിരുന്നു കർണാടകയിലെ ബണ്ട്‌വാളിൽ അരുംകൊല നടന്നത്. സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയും കക്കേപദവ് സ്വദേശിയുമായ ലാവണ്യയായിരുന്നു കൊല്ലപ്പെട്ടത്. ബണ്ട്‌വാളിലെ കർണാടക ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം പ്രതി ചേതൻ അവിടേയ്ക്ക് എത്തുകയും കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ലാവണ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് പലതവണ വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാർന്ന് കിടന്നിരുന്ന ലാവണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലാവണ്യയുടെ അകന്ന ബന്ധുവാണ് കർണാടകയിലെ തന്നെ ഒഡിൽനാല സ്വദേശിയായ ചേതൻ. ലാവണ്യയോട് ഇയാൾ നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ലാവണ്യ അതെല്ലാം നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ടുകൾ.

Tags