രാമാവതാർ ജഗ്ഗി ​കൊലക്കേസ് ; ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ മകൻ അമിത് ജോഗിക്ക് ജീവപര്യന്തം

Ramavatar Jaggi murder case: Former Chhattisgarh CM's son Amit Jogi gets life imprisonment

 ന്യൂഡൽഹി : നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് രാമാവതാർ ജഗ്ഗി വധക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും മുൻ എം.എൽ.എയുമായ അമിത് ജോഗിക്ക് ജീവപര്യന്തം. ഛത്തീസ്ഗഡ് ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിൽ അമിത് ജോഗിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ 2007ലെ വിധി ഛത്തീസ്ഗഡ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

കൊലപാതകം, ഗൂഢാലോചന എന്നിവയാണ് ജോഗിക്കെതിരായ കുറ്റം. ജീവപര്യന്തം തടവും 1,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. അതേസമയം ഹൈകോടതി വിധിക്കെതിരെ അമിത് ജോഗി സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ഏപ്രിൽ 20ന് വാദം കേൾക്കും.

2003 ജൂൺ 4നാണ് കേസിന് ആസ്പദമായ സംഭവം. ഛത്തീസ്ഗഡ് എൻ.സി.പി ട്രഷററായ രാമാവതാർ ജഗ്ഗി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അജിത് ജോഗി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു കൊലപാതകം. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറി. ഗൂഢാലോചനയിൽ അമിത് ജോഗിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. 2007ൽ റായ്പൂരിലെ വിചാരണ കോടതി കേസിൽ വിധി പറഞ്ഞു. കേസിൽ ആകെ 31 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മാപ്പുസാക്ഷികളായി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അമിത് ജോഗിയെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും കേസിലെ മറ്റ് 28 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.

അമിത് ജോഗിയെ വിട്ടയച്ചതിനെതിരെ സി.ബി.ഐ 2011ൽ അപ്പീൽ നൽകിയിരുന്നു. അപ്പീൽ നൽകാൻ വൈകി എന്നത് കാണിച്ച് ഹൈകോടതി അപ്പീൽ തള്ളി. തുടർന്ന് കൊല്ലപ്പെട്ട ജഗ്ഗിയുടെ മകൻ സതീഷ് ജഗ്ഗിയും സി.ബി.ഐയും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്. 2023 നവംബറിൽ സി.ബി.ഐയുടെ അപ്പീൽ പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഹൈകോടതിയോട് നിർദ്ദേശിക്കുകയായിരുന്നു. 

Tags