ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

RAIN

 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്തർപ്രദേശിൽ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെ തുടർന്ന് വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.

പ്രളയക്കെടുതിയോടൊപ്പം വീണ്ടും മഴ മുന്നറിയിപ്പ് നൽകിയതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. പല സംസ്ഥാങ്ങളിലും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ 2 ബി എസ് എൻ എൽ തൊഴിലാളികൾ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ ആകെ മരണം 20 കടന്നു. ഇപ്പോഴും ശക്തമായ മഴ പല സംസ്ഥാനങ്ങളിലും തുടരുകയാണ്. മധ്യപ്രദേശിൽ പ്രധാന റോഡുകളിൽ വെള്ളം കയറി. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽനിന്നായി പതിനാറായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴ 23 ജില്ലകളെ നേരിട്ട് ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിൽ ഇപ്പോൾ മഴക്ക് ശമനമുണ്ട്. എന്നാൽ വിവിധ ജില്ലകൾക്ക് യെല്ലോ, റെഡ് അലെർട്ടുകൾ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ തൻറെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. അടിയന്തര നടപടികൾ സ്വീകരിക്കാൻ മോദി നിർദേശം നൽകി. വാരാണസി മേയറോടും ജില്ലാ മജിസ്ട്രേറ്റിനോടും മോദി സംസാരിച്ചു. ഈ മാസം 6 വരെ വിവിധ സംസ്ഥാങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Tags