ജന്തര്‍മന്തറിലെ പ്രതിഷേധം; പൊലീസ് അതിക്രമത്തിൽ ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി

Protest at Jantar Mantar; Supreme Court forms high-powered committee on police brutality

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് അതിക്രമം പരിശോധിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി രൂപികരിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷന്‍. സമിതിയില്‍ സുഭാഷ് റെഡ്ഡി ഉള്‍പ്പടെ അഞ്ച് അംഗങ്ങളാണ് ഉള്ളത്.

പഞ്ചാബ് - ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍ സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍.ആര്‍. ബിഷ്‌ണോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍ എന്നിവ ഉപയോഗിച്ചതുള്‍പ്പടെ സമിതി അന്വേഷിക്കും.

ഒന്‍പത് വിഷയങ്ങളാണ് സമിതി പ്രധാനമായും പരിഗണിക്കുക. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ ഉപയോഗം, പരിധിയില്‍ കവിഞ്ഞ ബലപ്രയോഗം, ഇലക്ട്രിക് ബാറ്റണ്‍ ഉപയോഗം, വനിത പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ബലപ്രയോഗം. പൊലീസ് അതിക്രമത്തിലെ നഷ്ടപരിഹാരം, സ്ഥിരമായുള്ള നിരോധനാജ്ഞാ പ്രഖ്യാപനം, പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കുന്നത്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുള്ള അതിക്രമം എന്നിവയാകും സമിതി അന്വേഷിക്കുക.

Tags