പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് 2021 മുതല്‍ ചെലവായത് 558കോടി രൂപ

Prime Minister Narendra Modi leaves for Seychelles, an African island nation, on a three-day visit

നോര്‍വേയിലേക്കുള്ള യാത്രയ്ക്ക് മാത്രം 17.47കോടി രൂപയാണ് ചെലവായത്.

2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01 കോടി രൂപയാണെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. എംപിമാരായ ഡോ വി ശിവദാസന്‍, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. 2026ല്‍ ഓഗസ്റ്റ് മാസം വരെ 74.59കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവായതെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ പറഞ്ഞു. 2026ല്‍ മലേഷ്യ, ഇസ്രയേല്‍, നോര്‍വേ എന്നിവയടക്കം പതിമൂന്ന് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

നോര്‍വേയിലേക്കുള്ള യാത്രയ്ക്ക് മാത്രം 17.47കോടി രൂപയാണ് ചെലവായത്. ഈവര്‍ഷത്തെ വിദേശയാത്രകളില്‍ ഏറ്റവും ചെലവേറിയ യാത്ര നോര്‍വേയിലേക്കുള്ളതായിരുന്നു. ഇസ്രയേല്‍ യാത്രയ്ക്ക് 11.92കോടിയാണ് ചെലവായത്. അതേസമയം ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ചെലവ് തയ്യാറാക്കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വിദേശയാത്രയ്ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. 2025ല്‍ 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, ചെലവായത് 187.83കോടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ 110.01കോടിയാണ് വിദേശയാത്രാ ചെലവ്. 18 രാജ്യങ്ങളിലാണ് 2024ല്‍ മോദി സന്ദര്‍ശനം നടത്തിയത്. 2021 മുതല്‍ 2026വരെ 79 രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്.

അതേസമയം 2021 ഏപ്രില്‍ മുതല്‍ 2025ഡിസംബര്‍ വരെ ഇന്ത്യയ്ക്ക് ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപം 381.8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശസന്ദര്‍ശനങ്ങളിലൂടെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനും വ്യാപാര നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിച്ചതായി വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.

Tags