പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് മുതൽ
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് മുതൽ. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന സന്ദർശനത്തിനാണ് അബുദാബി വേദിയാകുന്നത്.
അഞ്ചു രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായുള്ള മോദിയുടെ യാത്രയിലെ ആദ്യ രാജ്യമാണ് യുഎഇ. വെറും കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമാണെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധവും നയതന്ത്ര പ്രധാന്യവും ഇതിലൂടെ വ്യക്തമാണെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പോലും പരസ്പരം കാണാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്ന തരത്തിൽ ഇരു നേതാക്കളും തമ്മിൽ വലിയൊരു ആത്മബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്ന് സ്ഥാനപതി ചൂണ്ടിക്കാട്ടി. ജനുവരിയിൽ ശൈഖ് മുഹമ്മദ് ഇന്ത്യ സന്ദർശിച്ചതും സമാനമായ രീതിയിലായിരുന്നു. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
2023-24 കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും. സമുദ്ര സുരക്ഷ, വ്യാപാര പാതകളുടെ സുരക്ഷ പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക്, ഊർജ്ജ വിപണിയിലെ മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യും. യുഎഇയിലെ 4.7 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ചർച്ചകളിൽ ഇടംപിടിക്കും.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തമാക്കുകയാണ് ഈ സന്ദർശനങ്ങളുടെ ലക്ഷ്യം. മെയ് 20 ന് അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തും.
.jpg)

