രാഷ്ട്രീയക്കാരും പ്രമുഖരും രാഷ്ട്രീയ നര്‍മ്മം സഹിക്കണമെന്ന് ദില്ലി ഹൈക്കോടതി

court

ഛദ്ദയ്‌ക്കെതിരായ അഞ്ച് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

രാഷ്ട്രീയക്കാരും പ്രമുഖരും രാഷ്ട്രീയ നര്‍മ്മം സഹിക്കണമെന്ന് ദില്ലി ഹൈക്കോടതി. ആക്ഷേപഹാസ്യ ഉള്ളടക്കത്തിലൂടെ ഉള്ള വിമര്‍ശനം ഉടനടി മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അംഗമായ ബെഞ്ചിന്റെ നിരീക്ഷണം. ബിജെപി എംപി രാഘവ് ചദ്ദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഘവ് ചദ്ദ കോടതിയെ സമീപിച്ചത്. ഛദ്ദയ്‌ക്കെതിരായ അഞ്ച് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

'പണത്തിന് വേണ്ടി വ്യക്തിത്വം വിറ്റു' എന്ന് ചിത്രീകരിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു രാഘവ് ചദ്ദയുടെ ആവശ്യം. എന്നാല്‍ കേസ് വ്യക്തിത്വ അവകാശങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും തര്‍ക്കം അപകീര്‍ത്തികരമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കത്തെക്കുറിച്ചാണെന്നും കോടതി വ്യക്തമാക്കി. അഞ്ച് പോസ്റ്റുകള്‍ മാത്രം നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതായും ബാക്കിയുള്ളവ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമല്ലെന്നും കോടതി പറഞ്ഞു.

'രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍, ഭരണം, അല്ലെങ്കില്‍ നയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഹാസ്യങ്ങള്‍ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് അപകീര്‍ത്തിപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ അല്ല. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന പൊതുപ്രവര്‍ത്തകര്‍, ഇത്തരം ആക്ഷേപഹാസ്യങ്ങള്‍ തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്നത് തങ്ങളുടെ തൊഴിലിന്റെ അനിവാര്യവും ഒഴിവാക്കാനാവാത്തതുമായ ഒരു വശമായി അംഗീകരിക്കണം. അത് എത്രതന്നെ അപ്രിയമാണെങ്കില്‍ പോലും'- കോടതി പറഞ്ഞു.

Tags