പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനഃസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം ഇതേ ദിവസം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓര്‍ക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയില്‍, നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികള്‍ ഒരിക്കലും വിജയിക്കില്ല, അദ്ദേഹം കുറിച്ചു.
ദക്ഷിണകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബൈസരണ്‍ താഴ്വര കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22-നാണ് ലഷ്‌കറെ തൊയ്ബ ഭീകരര്‍ വെടിയുതിര്‍ത്തത്. മലയാളി ഉള്‍പ്പെടെ 25 സന്ദര്‍ശകരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രാജ്യം വിറങ്ങലിച്ച ആക്രമണം നടന്ന പ്രദേശം ഇപ്പോള്‍ ശാന്തമാണ്. ആക്രമണമുണ്ടായ ബൈസണ്‍വാലി പുല്‍മേടുകളില്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും വിശദ പരിശോധനയുമുണ്ട്.
.jpg)

