വളർത്തുമൃഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചാൽ ജയിലിലാകും ; നിയമ ഭേദഗതിക്കൊരുങ്ങി സർക്കാർ

PET

 ഇനി വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാൻ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോർഡും നീക്കങ്ങൾ തുടങ്ങി. തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതു നടപ്പാക്കുന്നതിൻറെ ഭാഗമാണ് സർക്കാർ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുൻസിപ്പൽ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകൾക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും. നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ 'റെസ്‌പോൺസിബിൾ പെറ്റ് ഓണർഷിപ്പ്' വകുപ്പ് ഉൾപ്പെടുത്തും.

tRootC1469263">

മൃഗങ്ങളെ അശ്രദ്ധമായി വളർത്തുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങൾക്ക് പിഴ, തടവ് അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം ആർ വേണുഗോപാൽ പറഞ്ഞു.

'വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകൾക്ക് ലൈസൻസിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിർബന്ധമാക്കും, കൂടാതെ എല്ലാ വളർത്തുമൃഗങ്ങൾക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.

പെറ്റ് ഷോപ്പുകൾക്കും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കാൻ മൃഗക്ഷേമ ബോർഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ലൈസൻസിങ്ങിനുമുള്ള അപേക്ഷാ ഫോമുകൾ മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ആർ വേണുഗോപാൽ പറഞ്ഞു.

Tags