സുപ്രീംകോടതി വിധികളെ ജനങ്ങൾക്ക് വിമർശിക്കാം: ചീഫ് ജസ്റ്റിസിന്റെ നിർണായക നിരീക്ഷണം
ന്യൂഡൽഹി: സുപ്രീംകോടതിയുടെ വിധികളെ വിമർശിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ കാന്ത് . എൻസിഇആർടി എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ചേരിനിവാസികളെ നഗരത്തിലെ കയ്യേറ്റക്കാരായി കാണുന്ന പ്രവണത സമീപകാലത്തെ കോടതി വിധികൾക്കുണ്ടെന്ന പാഠപുസ്തകത്തിലെ പരാമർശമാണ് വിവാദമായത്. എന്നാൽ ഇത് കേവലം ഒരു വിധിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമാണെന്നും ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.
"നമ്മുടെ വിധികൾ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് പറയാൻ അവർക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥ അമിതമായി സെൻസിറ്റീവ് ആകേണ്ടതില്ല," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിപീഠത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ കോടതി നടത്തിയ അർത്ഥവത്തായ ഇടപെടലുകളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുള്ളതിനാൽ വിമർശനങ്ങൾ സന്തുലിതമാണെന്ന് കോടതി വിലയിരുത്തി. എൻസിഇആർടി ഇതിനോടകം തന്നെ വിവാദ ഭാഗങ്ങളിൽ മാപ്പ് പറയുകയും പുസ്തകത്തിന്റെ വിതരണം നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിൽ ഹർജിയിലെ കൂടുതൽ നടപടികൾ കോടതി അവസാനിപ്പിച്ചു.
നീതിപീഠത്തെ അഴിമതി നിറഞ്ഞതായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന മുൻപത്തെ നിരീക്ഷണങ്ങൾക്കിടയിലും, പൗരന്മാരുടെ വിമർശന സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ഈ പുതിയ നിലപാട്.
.jpg)


