ജന്തര്‍മന്തറിലെ പെല്ലറ്റ് ആക്രമണം; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ ധർണ്ണ നടത്തി രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

Pellet attack at Jantar Mantar; Rahul Gandhi protests by staging a dharna in front of the police station with the injured student

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലുണ്ടായ  പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധി  പൊലീസ് സ്റ്റേഷനിൽ  ധര്‍ണ നടത്തി. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സഹില്‍ ലോച്ചബ് എന്ന വിദ്യാര്‍ഥിയേയും കൂട്ടിയായിരുന്നു രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസ് അതിക്രമത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നേരത്തെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് സെന്‍ട്രല്‍ ഡിസിപിയെയും രാഹുല്‍ കണ്ടിരുന്നു.

കേസെടുക്കുന്നതില്‍ വിസമ്മതം തുടര്‍ന്നതോടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയത്. പരാതി ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ താന്‍ പൊലീസ് സ്റ്റേഷനിലെ ധര്‍ണ തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ജന്തര്‍മന്തര്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags