പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ; വിദേശകാര്യമന്ത്രാലയം

india
india
ആക്രമണം നടത്തുമ്പോൾ പാകിസ്താൻ വ്യോമാതിർത്തി അടച്ചില്ലെന്ന് വിങ് കമാൻഡർ വ്യോമികാ സിങ്

ന്യൂഡൽഹി: പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയെന്ന് വിദേശകാര്യമന്ത്രാലയം . വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണൽ സോഫിയാ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ  വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചതായി കേണൽ സോഫിയാ ഖുറേഷി പറഞ്ഞു.

'തുർക്കിഷ് ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയത്. പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താൻ ഉപയോഗിച്ചത്. അന്തർദേശീയ അതിർത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിൻഡ വിമാനത്താവളം ഡ്രോൺ ഉപയോഗിച്ച് തകർക്കാൻ നീക്കമുണ്ടായി. പാകിസ്താൻ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്'- സോഫിയാ ഖുറേഷി പറഞ്ഞു.

ആക്രമണം നടത്തുമ്പോൾ പാകിസ്താൻ വ്യോമാതിർത്തി അടച്ചില്ലെന്ന് വിങ് കമാൻഡർ വ്യോമികാ സിങ് പറഞ്ഞു. പാകിസ്താന്റെ നടപടി പ്രകോപനകരമാണ്. രണ്ട് യാത്രാവിമാനങ്ങൾ മറയാക്കിയും ആക്രമണം നടന്നു. പാകിസ്താൻ തന്നെയാണ് പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത്. ലോകരാജ്യങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് പാകിസ്താൻ ശ്രമിച്ചത്'- വ്യോമികാ സിങ് വിശദീകരിച്ചു.

സൈനിക കേന്ദ്രങ്ങൾക്കു പുറമേ ഇന്ത്യൻ നഗരങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സായുധസേന തക്കതായ മറുപടിയാണ് നൽകിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Tags