മുഹർറം ജാഥക്കിടെ എലിവിഷം കലർത്തിയ വേദനസംഹാരി ഗുളികകൾ വിതരണം ചെയ്ത സംഭവം ; പ്രതിയുടെ കസ്റ്റഡി നീട്ടി
മുംബൈ: ശിയ സമുദായക്കാരുടെ മുഹർറം ജാഥക്കിടെ എലിവിഷം കലർത്തിയ വേദനസംഹാരി ഗുളികകൾ വിതരണം ചെയ്ത കേസിലെ പ്രതി ഫയാസ് പ്രേംജിയുടെ (39) പൊലീസ് കസ്റ്റഡി ശനിയാഴ്ചവരെ നീട്ടി. പ്രതിയിൽനിന്ന് പിടിച്ചെടുത്ത എലിവിഷം കലർത്തിയ 14,900 ഗുളികകളും ഹോട്ടൽ മുറിയിൽ കണ്ടെടുത്ത വേദന സംഹാരി ഗുളികകളും സിങ്ക് ഫോസ്ഫെയ്ഡ് എന്നു കരുതുന്ന വസ്തുവും ഫോറൻസിക് പരിശോധനയിലാണ്.
സിങ്ക് ഫോസ്ഫെയ്ഡ് കലർത്തിയ ഗുളികകളാണ് വിതരണം ചെയ്തതെന്ന് അറസ്റ്റിലായതോടെ പ്രതി പറയുകയായിരുന്നു. ഖ്വാജ ശിയ സമുദായക്കാരനാണ് താനെന്നും മതത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ചതായും നന്നാക്കാനാവില്ലെന്ന് കണ്ട് പിന്നീട് മതംതന്നെ വിട്ട് യുക്തിവാദി ആയതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിഷം കലർത്തിയ ഗുളികകൾ നൽകിയതെന്ന് പറഞ്ഞ പ്രതി പിന്നീട് ഭാര്യ ഉപേക്ഷിച്ച് പോയതിലെ നിരാശയും സമൂഹത്തോടുള്ള പകയുമാണ് കാരണമെന്നും മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇയാളുടെ മനോനില പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, 2019 നും 2025നുമിടയിൽ 19 തവണ പ്രതി ഇറാനും ഇറാഖും സന്ദർശിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ പൊലീസിനൊപ്പം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) കേസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഹർറം ജാഥക്കിടെ ഗുളികകൾ വിതരണം ചെയ്തത്. ഛർദിയും വയറുവേദനയുമായി ആശുപത്രിയിൽ എത്തിയവരിൽനിന്നാണ് ഗുളിക വിതരണത്തെ കുറിച്ച് അറിയുന്നത്. പുണെ സ്വദേശിയായ ഫയാസിന്റെ മാതാവും സഹോദരിയും ഇറാനിലാണ്.
.jpg)

