ഓപ്പറേഷൻ സിന്ദൂർ : കശ്മീർ താഴ്‌വരയിലെ പത്ത് ജില്ലകളിൽ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു


ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി കശ്മീർ താഴ്‌വരയിലെ പത്ത് ജില്ലകളിൽ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു.
ശ്രീനഗറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഡിഇഒസി) ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) മൊത്തത്തിലുള്ള മേൽനോട്ടത്തിൽ ഒരു സംയുക്ത കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു. കശ്മീരിലെ എല്ലാ 10 ജില്ലകളിലും സമാനമായ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ശ്രീനഗറിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും വിവരങ്ങൾ തത്സമയം പങ്കുവെക്കാനുമുള്ള ഒരു കേന്ദ്രീകൃത സംവിധാനമാണിത്. പൊതുജനങ്ങൾക്ക് പരാതികളും ആശങ്കകളും അറിയിക്കാനുള്ള വേദിയായും ഇത് പ്രവർത്തിക്കും. ഉയർന്നു വരുന്ന പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനും അടിയന്തര സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും ഈ കൺട്രോൾ റൂമുകൾ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അസാധാരണമായ കാരണങ്ങളില്ലാതെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്ന് ജമ്മു കശ്മീർ സർക്കാർ എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.