നിതീഷ് കുമാർ ഇന്ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും

Nitish Kuma

 പട്ന: രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബീഹാർ രാഷ്ട്രീയത്തിന്റെ അതികായൻ നിതീഷ് കുമാർ ഇന്ന് രാജിവെക്കും. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്ക​പ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനവും നിയമസഭ കൗൺസിൽ അംഗത്വവുമാണ് രാജിവെക്കുക. മാർച്ച് 16നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്ക​പ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.

നിതീഷ് കുമാറിന്റെ നിയമസഭ കൗൺസിൽ അംഗത്വം രാജിവെക്കുമെന്ന് ജെ.ഡി.യു നേതൃത്വം സ്ഥിരീകരിച്ചു. രാജ്യസഭ എം.പിയായതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ തലപ്പത്തുനിന്ന് സ്ഥാനമൊഴിയാൻ നിതീഷ് കുമാർ മടിക്കുന്നുവെന്ന ഊഹാപോഹങ്ങൾ വർധിക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരങ്ങളില്ലാത്ത വെറുമൊരു രാഷ്ടീയ നേതാവാക്കി നിതീഷ് കുമാറിനെ മാറ്റുമെന്നും അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രാദേശിക സ്വാധീനം ഗണ്യമായി കുറയുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

അതേസമയം, നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹമില്ലായിരുന്നുവെന്നും ജെ.ഡി.യുവിന്റെ പ്രധാന സഖ്യകക്ഷിയായ ബി.ജെ.പിയുടെ നിർബന്ധത്തെ തുടർന്നാണ് നിതീഷ് വഴങ്ങിയതെന്നും ആർ.ജെ.ഡി വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. ജെ.ഡി.യുവിനെ അവസാനിപ്പിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. 

Tags