ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ചു

lakshadweep

 കോഴിക്കോട്: ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് സർക്കാറിന്റെ ഉത്തരവിറങ്ങി. കടമത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പുതുതായി അനുവദിച്ചു. ആന്ത്രോത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബി.ബി.എ ടൂറിസം, ബി.എ സൈക്കോളജി, ബി.വോക് ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ എന്നീ കോഴ്‌സുകൾ ആരംഭിക്കും. ഓൺലൈൻ സീറ്റ് അലോട്ട്മെന്റ് പ്രക്രിയ പുനഃക്രമീകരിക്കാനും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നേരത്തേ, നാല് കോഴ്‌സുകൾ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഈ സാഹചര്യത്തിലാണ് റദ്ദാക്കിയ നാല് കോഴ്‌സുകൾക്ക് പകരം പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും പുതിയ കോഴ്‌സുകൾ ആരംഭിക്കുക.

ആൻഡ്രോത്ത് ദ്വീപിലെ ​ഗവ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് കോഴ്സാണ് ഒഴിവാക്കിയിരുന്നത്. നിലവിൽ ബി.കോം കോഴ്സിൽ മാത്രമാണ് ഈ കോളജിൽ പ്രവേശനം. പുതിയ ഉത്തരവിൽ മൂന്ന് ബിരുദ കോഴ്സുകൾ ഇവിടെ അനുവദിച്ചു.

കടമത്ത് ​ഗവ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ബി.എ ഇംഗ്ലീഷ്, ബി.വോക് സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ്, ബി.വോക് ടൂറിസം ആൻഡ് സർവിസ് ഇൻഡസ്ട്രി എന്നീ മൂന്ന് പ്രധാന കോഴ്സുകൾ നീക്കം ചെയ്തിരുന്നു. ബി.എ ഇക്കണോമിക്സും, ഡി.വോക് കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റിയുമാണ് നിലനിർത്തിയിരുന്നത്. ഇപ്പോൾ പുതുതായി ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് കൂടി അനുവദിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നേരത്തേ, പെട്ടെന്ന് കോഴ്സുകൾ റദ്ദാക്കിയതിന് കൃത്യമായ മറുപടി നൽകാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് തയാറായിരുന്നില്ല. എന്നാൽ, പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രത്യേകം ഇറക്കുമെന്ന് അറിയിച്ചിരുന്നു.

പോണ്ടിച്ചേരി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്താണ് ലക്ഷദ്വീപിലെ കോളജുകൾ പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി ലക്ഷദ്വീപിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളും പുറത്തുപോയാണ് പഠിക്കുന്നത്.

Tags