അയല്‍വാസി കൂടോത്രം ചെയ്യുന്നുവെന്ന് സംശയം ; എട്ടുവയസുകാരനെ കൊന്ന് കിണറ്റിലെറിഞ്ഞ് യുവാവ്

dead

കുട്ടിയുടെ പിതാവ് അരവിന്ദ് ജി ഠാക്കൂറുമായി പ്രതി സാവന്‍ജിയ്ക്ക് വസ്തു തര്‍ക്കമുണ്ടായിരുന്നു.

എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി അയല്‍വാസി കൊലപ്പെടുത്തിയെന്ന് പരാതി. ഗുജറാത്തിലെ സാബര്‍കാന്തയിലെ കോവല്‍ജി ഠാക്കൂര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കുടുംബവുമായുള്ള ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. കുടുംബം മന്ത്രവാദം നടത്തിയിരുന്നതായും പ്രതി സംശയിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സാവന്‍ജി ഠാക്കൂര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ഞായറാഴ്ചയാണ് കോവല്‍ജിയെ കാണാതാകുന്നത്. കുട്ടിയുടെ പിതാവ് അരവിന്ദ് ജി ഠാക്കൂറുമായി പ്രതി സാവന്‍ജിയ്ക്ക് വസ്തു തര്‍ക്കമുണ്ടായിരുന്നു. സാബര്‍കാന്തയിലെ ഒരു സ്ഥലം വില്‍ക്കാന്‍ പ്രതി അരവിന്ദ്ജിയെ നിരന്തരം നിര്‍ബന്ധിക്കുകയും ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ അരവിന്ദ് ജിയും കുടുംബവും തനിക്കെതിരെ ആഭിചാര ക്രിയകള്‍ നടത്തുന്നുണ്ടെന്ന സംശയവും സാവന്‍ജിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.


അയല്‍വാസിയോട് പ്രതികാരം ചെയ്യാനായി മകനെ തട്ടിയെടുത്ത സാവന്‍ജി കുട്ടിയെ കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുടുംബം മൃതദേഹം കണ്ടെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സാവന്‍ജി കുറ്റം സമ്മതിച്ചു. ഒരു വര്‍ഷം മുമ്പ് കുട്ടിയുടെ മൂത്ത സഹോദരന്‍ അമിത്ജി ഠാക്കൂറും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. എന്നാല്‍ അന്ന് അതൊരു അപകട മരണമായാണ് കണക്കാക്കിയിരുന്നത്. കോവല്‍ജിയുടെ കൊലപാതകത്തോടെ മൂത്ത സഹോദരന്റെ മരണത്തിന് പിന്നിലും സാവന്‍ജിക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
 

Tags