പക്ഷികളെ ആകർഷിക്കും : നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്


മുംബൈ: നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്. പക്ഷികളെ ആകർഷിക്കുമെന്നതിനാലാണ് ഇറച്ചിക്കടകൾക്ക് നിയന്ത്രണം. അനുമതിയുള്ള ചുരുക്കം ചില ഇറച്ചിക്കടകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നണ് നിർദേശം. പക്ഷിയടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാൻ വിമാനത്താവള അധികൃതർ ശ്രദ്ധിക്കണമെന്ന് ഡി.ജ.സി.എ അറിയിച്ചു.
ഈ വർഷം നവി മുംബൈ എയർപോർട്ടിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഡി.ജി.സി.എയുടെ നിർദേശം പുറത്ത് വന്നത്. നാറ്റ്കണക്ഷൻ സ്ഥാപക ഡയറക്ടർ ബി.എൻ.കുമാറാണ് വിമാനത്താവളത്തിന് സമീപം ആടുകളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ഡി.ജി.സി.എക്ക് പരാതി നൽകിയത്. തുടർന്ന് ഡി.ജി.സി.എ നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.

ഡി.ജി.സി.എ ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എയർപോർട്ടിന് 10 കിലോ മീറ്റർ ചുറ്റളവിൽ കശാപ്പിന് നിരോധനമുണ്ടെന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കത്തിൽ പറയുന്നു.
1,160 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഇതു വികസിപ്പിക്കും. പ്രവർത്തങ്ങൾ പൂർണമായി പൂർത്തിയാകുമ്പോൾ, ഇതിന് നാല് ടെർമിനലുകളും രണ്ട് റൺവേകളും ഉണ്ടാകും. ആരംഭത്തിൽ, പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയും. എന്നാൽ അഞ്ച് ഘട്ടങ്ങളും പൂർത്തിയായ ശേഷം, പ്രതിവർഷം 90 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ വിമാനത്താവളത്തിനാകും.