ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

modiiran

 ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം, വാണിജ്യ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള ആവശ്യകത പ്രധാനമന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ചും പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും പെസെഷ്കിയാൻ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. എന്നാൽ, ഈ ചർച്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നതിലെ ആശങ്കകൾക്കിടയിലാണ് ഇരുനേതാക്കളും ആശയവിനിമയം നടത്തിയത്. കരാർ ഒപ്പുവെച്ചതിന് ശേഷവും ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ പുതിയ ആക്രമണങ്ങൾ മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അംഗരാജ്യങ്ങൾ തമ്മിലുള്ള ബഹുതല സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സമ്മേളനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായി ന്യൂഡൽഹിയിലെ ഇറാൻ എംബസി എക്സ് കുറിപ്പിൽ വ്യക്തമാക്കി.

Tags