മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

fevi quick

പരിപ്പുവട കഴിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകമാനമായെന്ന് പരാതിയില്‍ പറയുന്നു.

മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തില്‍പ്പെട്ട ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്.

വൈകീട്ട് മൂന്ന് മണിയോടെയാണ് സ്നാക്സുകള്‍ ലഭിച്ചതെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ഡോ സത്യമൂര്‍ത്തി ബാലസുബ്രഹ്‌മണ്യം പറയുന്നു. അപ്പോള്‍ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കറിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ദക്ഷിണ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഐആര്‍ടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതരെയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഫെവിക്വിക്ക് ശ്രദ്ധിക്കാതിരുന്ന ശേഖര്‍ പരിപ്പുവട കഴിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകമാനമായെന്ന് പരാതിയില്‍ പറയുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം അത് വായില്‍നിന്നും തുപ്പിക്കളഞ്ഞുവെന്നും സുബ്രഹ്‌മണ്യം പറയുന്നു. പിന്നാലെ ഐആര്‍ടിസിക്ക് ശേഖര്‍ പരാതി നല്‍കുകയും എക്സിലൂടെ ഇക്കാര്യം പങ്കുവെക്കുകയുമായിരുന്നു.
ഒരു കുട്ടിക്കായിരുന്നു ശേഖറിന്റെ സ്ഥാനത്ത് ഈ പരിപ്പുവട ലഭിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് സംഘം ചോദിക്കുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായി സുബ്രഹ്‌മണ്യം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഐആര്‍ടിസിയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

Tags