തമിഴ്‌നാട് മന്ത്രിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Motorcyclist dies tragically after being hit by Tamil Nadu minister's car.

 ചെന്നൈ: തമിഴ്‌നാട് മന്ത്രിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 28 കാരനായ ഇരയിൻപ് ആണ് മരിച്ചത്. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ കാർ ഇടിച്ചാണ് ദാരുണ സംഭവം. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ കാട്ടാൻകുളത്തൂരിൽ വച്ചാണ് അപകടമുണ്ടായത്. നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു മന്ത്രി. അകമ്പടിയായി തൊട്ടുമുന്നിൽ പോയ കാർ ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവർ ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാദപരമായ പെരുമാറ്റത്തിന് വിമർശനം നേരിടുന്ന ജഗദീശ്വരിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

2026 ജൂണിൽ വിരുദുനഗറിൽ നടന്ന സർക്കാർ പരിപാടിയുടെ ബാനറിൽ വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി കീർത്തനയുടെ പേര് മുമ്പിൽ നൽകിയതിന് ക്ഷുഭിതയായ ജില്ലാ കലക്ടറോട് ജഗദീശ്വരി വിശദീകരണം തേടിയിരുന്നു. കടുത്ത ഭാഷയിൽ ബാനർ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ജൂലൈയിൽ ഒരു ടി.വി.കെ ഭാരവാഹിയെ ജഗദീശ്വരി ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഓഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓഡിയോയിൽ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പാർട്ടി ഭാരവാഹിയായ രാജഗുരുവിനെതിരെ ടി.വി.കെ നടപടി സ്വീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് നിഷേധിച്ച് ജഗദീശ്വരി രംഗത്തെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജഗദീശ്വരിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. 

Tags