ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

google news
vande
പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂണ്‍ 20-ന് തുടങ്ങാനിരിക്കെയാണ് ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് ട്രെയിന്‍  ഓടിത്തുടങ്ങുന്നത്. തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും.

ഭുവനേശ്വര്‍: ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ വാണിജ്യ നഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ബന്ധിപ്പിച്ചാവും വന്ദേഭാരത് തീവണ്ടി ഓടുക.

 പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂണ്‍ 20-ന് തുടങ്ങാനിരിക്കെയാണ് ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് ട്രെയിന്‍  ഓടിത്തുടങ്ങുന്നത്. തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും.

രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് ട്രെയിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് 15 വന്ദേ ഭാരത് തീവണ്ടികള്‍ നിലവില്‍ ഓടുന്നുണ്ട്.

അതിവേഗ യാത്ര സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് അവ ചെയ്യുന്നത്. ഹൗറയും പുരിയും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധം പുതിയ ടെയിന്‍  ശക്തിപ്പെടുത്തുമെന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ഫ്‌ളാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി പറഞ്ഞു.

പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള 500 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് ആറര മണിക്കൂറുകൊണ്ട് പിന്നിടും. മെയ് 20-ന് ഓടിത്തുടങ്ങുന്ന ട്രെയിന്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് നടത്തും. രാവിലെ ആറിന് ഹൗറയില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.30-ഓടെ പുരിയില്‍ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മടക്കയാത്ര.

Tags