ഡൽഹിയിൽ കാർ അപകടത്തിൽ രണ്ട് എം.എൽ.എമാർക്ക് പരിക്ക്
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒക്കു സമീപം വികാസ് മാർഗ് പി.ഡബ്ല്യു.ഡി ആസ്ഥാനത്തിന് മുന്നിൽ ഇന്നോവ കാർ അപകടത്തിൽപെട്ട് എം.എൽ.എമാർ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ഡൽഹി ആം ആദ്മി പാർട്ടിയുടെ അനിൽ ഝായും കർണാടകയിലെ ബി.ജെ.പി പ്രതിനിധി അഭയ് പാട്ടീലുമാണ് പരിക്കേറ്റ എം.എൽ.എമാർ.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. എം.എൽ.എമാർ സഞ്ചരിച്ച കാർ ഡിവൈഡർ മറികടന്ന് എതിരെ വന്ന എസ്.യു.വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എം.എൽ.എമാർ ഉൾപ്പെടെ പരിക്കേറ്റവരെ ഡൽഹി ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്ലാവർക്കും നിസ്സാര പരുക്കുകൾ മാത്രമാണുള്ളത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസും വ്യക്‍തമാക്കി. സംഭവ ശേഷം പൊലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗത തടസ്സം നീക്കി. ഡൽഹി രജിസ്ട്രേഷനിലുള്ളതാണ് തകർന്ന രണ്ട് വാഹനങ്ങളും.
ഡൽഹി ലക്ഷ്മി നഗറിൽ നിന്ന് ഐ.ടി.ഒ ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാറെന്ന് ഡെപ്യൂട്ടി കമീഷണർ (സെൻട്രൽ) രോഹിത് രൺബീർ സിങ് പറഞ്ഞു. രണ്ട് കുട്ടികളും ഈ കാറിൽ ഉണ്ടായിരുന്നു. ഐ.ടി.ഒയിൽ നിന്ന് ലക്ഷ്മി നഗറിലേക്ക് വരികയായിരുന്നു എസ്.യു.വി കാർ. കൂട്ടിയിടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് എസ്.യു.വിയുടെ മുൻഭാഗം തകർന്നു. തകർന്ന വാഹനങ്ങൾ മാറ്റാനും റോഡ് ഗതാഗതം സുഗമമാക്കാനും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
.jpg)

