ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണ് : രാഹുൽ ഗാന്ധി

rahul gandhi 1

 ന്യൂഡൽഹി : ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘മേക്ക് ഇൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’ എന്നിവ വെറും മുദ്രാവാക്യമായി ഒതുങ്ങുകയാണെന്നും നരേന്ദ്ര മോദി സർക്കാറിന്റെ നയങ്ങൾ വലിയ വ്യവസായികൾക്ക് മാത്രമാണ് ഗുണകരമാകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലെ പ്രാദേശിക ബസ്, ട്രക്ക് ബോഡി നിർമാണശാല വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചത്.

സാങ്കേതിക വൈകല്യങ്ങൾ മൂലമുണ്ടാകുന്ന ബസ് തീപിടിത്തങ്ങളുടെ പഴി വാഹനങ്ങളുടെ ബോഡി മാത്രം നിർമിക്കുന്ന ഔട്ട്ലെറ്റുകളുടെ തലയിൽ കെട്ടിവെക്കുകയാണ്. ഫെറാറിയുടെയും റോൾസ് റോയ്സിന്റെയും ഫാക്ടറികളെ വെല്ലുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പിന്തുണയും ബഹുമാനവും നൽകുന്നതിന് പകരം പ്രയാസമുള്ള ചട്ടങ്ങൾ ചുമത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർബന്ധിതരാക്കുകയാണ്. ചെറുകിട ഫാക്ടറികൾ പൂട്ടുമ്പോൾ വിദഗ്ധ തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നു. സർക്കാറിന്റെ പുതിയ മാനദണ്ഡങ്ങളും അമിത ലൈസൻസ് ഫീസും പല ചെറുകിട നിർമാതാക്കളെയും ബിസിനസിൽനിന്ന് പുറന്തള്ളുകയാണെന്നും അദ്ദേം പറഞ്ഞു. 

Tags