മരുന്നുകളുടെ വ്യാജ പതിപ്പുകൾ: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

ന്യുഡൽഹി : ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കരൾ രോഗത്തിന്‍റെ മരുന്നായ ഡിഫിറ്റെലിയോ, കാൻസറിനുള്ള അഡ്‌സെട്രിസ് എന്നിവയുടെ വ്യാജ പതിപ്പുകളുടെ വിൽപനയും വിതരണവും കർശനമായി നിരീക്ഷിക്കാനാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്സ് കൺട്രോളർമാർക്ക് നിർദേശം നൽകിയത്.
ഇന്ത്യയുൾപ്പെടെ നാല് വ്യത്യസ്ത രാജ്യങ്ങളിൽ ടകെഡ ഫാർമസ്യൂട്ടിക്കൽ കമ്പനി ലിമിറ്റഡ് നിർമിക്കുന്ന 50 മില്ലിഗ്രാം അഡ്‌സെട്രിസ് കുത്തിവെപ്പിന്റെ ഒന്നിലധികം വ്യാജ പതിപ്പുകൾ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി സെപ്റ്റംബർ അഞ്ചിന് ഡി.സി.ജി.ഐ അറിയിച്ചിരുന്നു.
അനിയന്ത്രിതമായ വിതരണ ശൃംഖലകളിൽ, പ്രധാനമായും ഓൺലൈനിൽ ഇത്തരം വ്യാജ മരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്. വ്യാജ പതിപ്പുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്പറുകൾ പ്രചാരത്തിലുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതായി ഡി.സി.ജി.ഐ സംസ്ഥാന ഡ്രഗ്സ് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിൽ പറഞ്ഞു.