15 വർഷത്തിന് ശേഷം എംബിബിഎസ് ഫലം: വിദ്യാർത്ഥിക്ക് നിരാശ !! രണ്ട് വിഷയങ്ങളിൽ പരാജയം,
ഗൊരഖ്‌പൂർ: ഒന്നര പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പുറത്തുവന്ന എംബിബിഎസ് ഫലത്തിൽ വിദ്യാർത്ഥിക്ക് നിരാശ. ഉത്തർപ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിലെ 2010 ബാച്ച് വിദ്യാർത്ഥിയാണ് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് സർവകലാശാല ഫലം പ്രസിദ്ധീകരിച്ചത്.
പഠനം പാതിവഴിയിൽ കുടുങ്ങിക്കിടക്കുന്ന 1998, 2009, 2010 ബാച്ചുകളിലെ മൂന്ന് വിദ്യാർത്ഥികളുടെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിയമക്കുരുക്കുകളും തുടർച്ചയായ പരാജയങ്ങളും കാരണമാണ് ഇവരുടെ മെഡിക്കൽ പഠനം 20 വർഷത്തോളമായി നീണ്ടുപോയത്.നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ നിയമപ്രകാരം എംബിബിഎസ് കോഴ്സ് പരമാവധി 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ്. എന്നാൽ ഈ വിദ്യാർത്ഥികൾ പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കാലത്തുള്ളവരായതിനാൽ ഏത് നിയമം ബാധകമാക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. ഇത് ഫലപ്രഖ്യാപനം വൈകാൻ കാരണമായി.
തുടർന്ന് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെത്തുടർന്ന് ഫലം പ്രസിദ്ധീകരിക്കുകയുമായിരുന്നു. പരാജയപ്പെട്ട വിഷയങ്ങളിൽ സപ്ലിമെന്ററി പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സപ്ലിമെന്ററി പരീക്ഷാ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്‌സ്വാൾ അറിയിച്ചു. മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നും കോളേജ് അധികൃതർ സർവകലാശാലയോട് ആവശ്യപ്പെട്ടു.
.jpg)


