ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം, ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹ മോചനം നല്‍കില്ലെന്ന് അലഹബാദ് ഹൈക്കോടതി

alahabad court
alahabad court

പതിവ് കാരണങ്ങളല്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടേണ്ട സാഹചര്യങ്ങളൊന്നും ഈ കേസിലില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്‍കാന്‍ സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.


നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം ദമ്പതികളാണ് പരസ്പര സമ്മതത്തോടെ ഹിന്ദു നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. ഇവരുടെ വിവാഹമോചന ഹര്‍ജി ഹൈക്കോടതി തള്ളി. പതിവ് കാരണങ്ങളല്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടേണ്ട സാഹചര്യങ്ങളൊന്നും ഈ കേസിലില്ലെന്നും കോടതി നിരീക്ഷിച്ചു.

ആദ്യം വിവാഹമോചനത്തിന് വേണ്ടി ദമ്പതികള്‍ കുടുംബ കോടതിയെയായിരുന്നു സമീപിച്ചത്. വകുപ്പ് 14ല്‍ പറയുന്ന വിവാഹമോചനത്തിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധി ഈ ദമ്പതികള്‍ മറികടന്നില്ലെന്ന് നിരീക്ഷിച്ച് സഹാരണ്‍പൂരിലെ കുടുംബ കോടതി ജഡ്ജി അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.


എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ആപ്ലിക്കേഷന്‍ നല്‍കാമെന്ന് പറഞ്ഞ് അപ്പീല്‍ തള്ളി. അസാധാരണ സംഭവമൊഴികെ വകുപ്പ് 14 പ്രകാരെ വിവാഹം ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷത്തെ കാലപരിധി വിവാഹമോചനത്തിന് നല്‍കുന്നുണ്ടെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

Tags