ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കം, യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ഒരുമിച്ച് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ സീതാറാം കൂടുതൽ ചിക്കൻ കഷണങ്ങൾ എടുത്തു എന്ന് ആരോപിച്ച് അരുൺ കുമാർ തർക്കത്തിലേർപ്പെടുകയായിരുന്നു
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ചന്ദ്രദേവ് ആണ് കൊല്ലപ്പെട്ടത് സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സീതാറാമും പ്രതിയായ അരുൺ കുമാറും ഒരേ നാട്ടുകാരാണ്. ഇരുവരും മൂഡലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്നു.സംഭവദിവസം രാത്രി സുഹൃത്തുക്കൾ താമസസ്ഥലത്ത് നടത്തിയ മദ്യപാന പാർട്ടിക്കിടെയാണ് സംഭവം.
ഒരുമിച്ച് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ സീതാറാം കൂടുതൽ ചിക്കൻ കഷണങ്ങൾ എടുത്തു എന്ന് ആരോപിച്ച് അരുൺ കുമാർ തർക്കത്തിലേർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ അരുൺ സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തി വീഴ്ത്തി. കുത്തിയതിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ പ്രതി അരുൺ കുമാർ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കൊലപാതകം മറച്ചുവെക്കാൻ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് അരുൺ ഡോക്ടർമാരോട് പറഞ്ഞു.
എന്നാൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് കണ്ട ഡോക്ടർമാർക്ക് ഇയാളുടെ വിശദീകരണത്തിൽ കടുത്ത സംശയം തോന്നി. ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചിക്കൻ കഷണങ്ങളെച്ചൊല്ലി നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
.jpg)

