എസ്‌ഐആര്‍ ഒരു വലിയ തട്ടിപ്പെന്ന് മമത

mamata

ആരുമായും ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു. എസ്‌ഐആര്‍ ഒരു വലിയ തട്ടിപ്പാണെന്നും, സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ തന്റെ പാര്‍ട്ടി എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതായും, ആരുമായും ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
'തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതിനിടയിലാണ് അവര്‍ പാര്‍ലമെന്റില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരുന്നത്. ഇത് ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. ബംഗാളിനെ വിഭജിച്ച് ഇവിടെ എന്‍ആര്‍സി നടത്താനാണ് അവരുടെ ലക്ഷ്യം. ഞങ്ങളുടെ പോരാട്ടം 'വാനിഷ് കുമാറു'മായാണ് ഞാന്‍ വീണ്ടും പറയുന്നു, ബിജെപി അധികം വൈകാതെ ഇല്ലാതാകും, എസ്‌ഐആര്‍' ഒരു വലിയ തട്ടിപ്പാണ്. ഇത് 'എസ്‌ഐആര്‍' അല്ല, ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ്. പേരുകള്‍ വെട്ടിമാറ്റാനുള്ള തട്ടിപ്പാണിത്. 90 ലക്ഷം പേരുകളാണ് ഇങ്ങനെ ഒഴിവാക്കിയത്' ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞു.

വനിതാ സംവരണ ബില്ലിലെ ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെയും ലോക്സഭയിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന രീതിയെയും കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് അദ്ദേഹം പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നതെന്ന് മമത ആരോപിച്ചു. വെള്ളപ്പൊക്കമോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ അദ്ദേഹത്തെ കാണില്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു സീസണല്‍ പക്ഷിയെപ്പോലെ വരും,' അവര്‍ പറഞ്ഞു.

Tags