തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി മഹേഷ് കുമാർ അഗർവാളിനെ നിയമിച്ചു
തമിഴ്‌നാടിന്റെ പുതിയ പോലീസ് മേധാവിയായി 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ മഹേഷ് കുമാർ അഗർവാളിനെ നിയമിച്ചു. നിലവിൽ ഡൽഹി ബിഎസ്എഫ് ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറൽ എന്ന അധിക ചുമതലയും വഹിക്കുന്നുണ്ട്. യുപിഎസ്‍സി ശുപാർശ ചെയ്ത മൂന്നംഗ പാനലിൽ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ആക്റ്റിംഗ് ഡിജിപി നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥിരം ഡിജിപിയെ നിയമിച്ചുകൊണ്ട് സർക്കാർ നടപടി സ്വീകരിച്ചത്.
തമിഴ്‌നാട് കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനായ മഹേഷ് കുമാർ അഗർവാൾ, മുൻപ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ, ആംഡ് പോലീസ് ഡിജിപി, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യൽ ഡിജിപി തുടങ്ങിയ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് ഭരണ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച അഞ്ചാം പോലീസ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധ സംഘത്തിലും അദ്ദേഹം അംഗമായിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
.jpg)

