മഹാരാഷ്ട്രയിൽ ചേരി നിയമത്തിലെ ഭേദഗതികൾക്ക് അംഗീകാരം നൽകി മന്ത്രിസഭ


മുംബൈ : ചേരി പുനരധിവാസം ത്വരിതപ്പെടുത്തുന്നതിനും ചേരി രഹിത സംസ്ഥാനമാക്കുന്നതിനും മഹാരാഷ്ട്ര സർക്കാർ നടപടിയാരംഭിച്ചു. 1971ലെ ചേരി നിയമത്തിലെ ഭേദഗതികൾക്ക് മന്ത്രി സഭ അംഗീകാരം നൽകി. നിലവിൽ ഒരു ഭൂമി ഔദ്യോഗികമായി ചേരിയായി പ്രഖ്യാപിച്ചാൽ അതിന്റെ ഭൂവുടമയോ, അതുമായി ബന്ധപ്പെട്ട സഹകരണ സംഘമോ പുനരധിവാസത്തിനുള്ള പ്രൊപ്പോസൽ 120 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് നിയമം. ഇത് 60 ആക്കി കുറയ്ക്കും. സെക്ഷൻ 15(1)നു കീഴിലാവും ഈ ഭേദഗതി ഉൾപ്പെടുത്തുക.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാവും ചേരി പുനരധിവാസം നടപ്പിലാക്കുക. അപേക്ഷ നൽകി 30 ദിവസത്തിനകം ഇവർക്ക് ഭൂമി ലഭ്യമാക്കും. ഇത് ഇവർക്ക് അതിവേഗം വായ്പ ലഭിക്കാൻ സഹായിക്കും. പുനരധിവാസത്തിനു തയാറാകാത്തവരെയും നിയമ ഭേദഗതിയിൽ പരിഗണിക്കുന്നുണ്ട്.

നിലവിൽ ചേരി നിവാസികളെ താൽകാലിക ക്യാമ്പുകളിലേക്ക് മാറ്റുന്നതിനു പകരം ഡെവലപ്പർമാർ അവർക്ക് വാടക നൽകേണ്ടി വരും. എന്നാൽ ഇതിലെ കാലതാമസം കുടിശ്ശിക വർധിപ്പിക്കുന്നതിനു കാരണമാകും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടിശ്ശിക വരുത്തുന്ന നിർമാതാക്കളുടെ കൈയിൽ നിന്നും പണം ഈടാക്കുന്ന തരത്തിൽ സെക്ഷൻ 33-ബി കൂട്ടി ചേർക്കും.