അവിഹിതബന്ധം സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി

Madras High Court says circumstantial evidence is sufficient to establish adultery

ചെന്നൈ:  അവിഹിതബന്ധം തെളിയിക്കാൻ സാഹചര്യത്തെളിവുകള്‍ മതിയെന്ന്  വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടായിരിക്കും. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാൽ തെളിയിക്കാൻ സാഹചര്യ തെളിവുകൾ മതിയാകുമെന്നും ജസ്റ്റിസ് സി വി കാര്‍ത്തികേയനും ജസ്റ്റിസ് കെ രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അവിഹിതബന്ധത്തിന് തെളിവില്ലെന്നു പറഞ്ഞ് കുടുംബക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. അതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്.

സിആര്‍പിഎഫ് ജീവനക്കാരനായ ഭര്‍ത്താവ് ജോലിയാവശ്യത്തിനായി പലപ്പോഴും വീട്ടില്‍നിന്ന് മാറി നില്‍ക്കാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയെയും ആണ്‍സുഹൃത്തിനെയും പലയിടത്തുവെച്ചും പലരും കണ്ടതിന് ഭര്‍ത്താവ് തെളിവ് ഹാജരാക്കിയിരുന്നു. തന്റെ ഭര്‍ത്താവിന് ഹര്‍ജിയില്‍ പറയുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു കാണിച്ച് ആണ്‍സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍, ഹര്‍ജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മില്‍ ലൈംഗികബന്ധമുണ്ടെന്നതിന് ഈ തെളിവുപോരെന്നായിരുന്നു കുടുംബക്കോടതിയുടെ അഭിപ്രായം.

 
 

Tags