മധ്യപ്രദേശിൽ മലിനജലം കുടിച്ച് ആളുകൾ മരിക്കാനിടയായ സംഭവം ; മാസങ്ങൾക്ക് മുൻപേ അധികൃതർക്ക് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരിക്കാനിടയായ സംഭവത്തിന് മാസങ്ങൾക്ക് മുൻപേ അധികൃതർക്ക് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്. കുടിവെള്ളത്തിൽ ആസിഡിന്റെ അംശവും മലിനജലവും രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചത്.
tRootC1469263">ഭഗീരഥപുരയിലെ വാർഡ് 11-ൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നുണ്ടായ വിഷബാധയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം നാല് പേർ മരിക്കുകയും 200-ലധികം പേർ ചികിത്സ തേടുകയും ചെയ്തു. എന്നാൽ, മരണസംഖ്യ എട്ടാണെന്നും റിപ്പോർട്ടുകളുണ്ട്.
ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുൻപ് തന്നെ മേയറുടെ ഹെൽപ്പ് ലൈനിൽ ആദ്യ പരാതി ലഭിച്ചിരുന്നു. ഒക്ടോബർ 15-ന് പ്രദേശത്തെ ക്ഷേത്രത്തിനടുത്തുള്ള കിണർ വെള്ളത്തിൽ ഓവുചാൽ വെള്ളം കലരുന്നതായി ദിനേഷ് ഭാരതി വർമ്മ എന്നയാൾ പരാതി നൽകിയിരുന്നു. നവംബർ പകുതിയോടെ, മലിനജലത്തിൽ ആസിഡിന്റെ അംശമുണ്ടെന്ന് കാണിച്ച് മറ്റൊരു താമസക്കാരിയും പരാതിപ്പെട്ടു.
ഡിസംബറോടെ സ്ഥിതിഗതികൾ വഷളായി. ഡിസംബർ 18-ന് നർമ്മദ ജലവിതരണത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായി പരാതികൾ ഉയർന്നു. ഡിസംബർ 28-ഓടെ വാർഡിലെ 90 ശതമാനം ആളുകളും ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണം തുടങ്ങിയ രോഗലക്ഷണങ്ങളാൽ വലഞ്ഞു. ഡിസംബർ 29-നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്.
.jpg)


