ഗുണനിലവാരമില്ലാത്ത മരുന്നുകളും വിപണിയിൽ വ്യാപകം ; ആരോഗ്യ വകുപ്പ്
ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത മരുന്നുകളും വിപണിയിൽ വ്യാപകമാണെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ്. ഏപ്രിൽ മാസത്തിലെ പ്രതിമാസ പരിശോധനയിൽ വിവിധ കമ്പനികൾ നിർമ്മിച്ച 169 മരുന്നുകളുടെ സാമ്പിളുകൾ അടിസ്ഥാന ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പതിവ് പരിശോധനകളുടെ അടിസ്ഥാനത്തിൽ നിലവാരമില്ലാത്ത മരുന്നുകളുടെയും വ്യാജ മരുന്നുകളുടെയും പട്ടിക എല്ലാ മാസവും സി.ഡി.എസ്.സി.ഒ പോർട്ടലിൽ പ്രദർശിപ്പിക്കും. സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിച്ച മരുന്നുകളിൽ 42 ഉം സംസ്ഥാനങ്ങളിലെ ലാബുകളിൽ നടത്തിയ പരിശോധനയിൽ 127 മരുന്നുകളുമാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
മരുന്ന് ഒന്നോ അതിലധികമോ ഗുണനിലവാര പാരാമീറ്ററുകളിൽ പരാജയപ്പെടുമ്പോൾ ഗുണനിലവാരമില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. കൂടാതെ, ഏപ്രിലിൽ, ബീഹാറിൽ നിന്നുള്ള ഒരു മരുന്ന് സാമ്പിൾ വ്യാജ മരുന്നാണെന്ന് തിരിച്ചറിഞ്ഞു. ഇത് മറ്റൊരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് നാമം ഉപയോഗിച്ച് അനധികൃതമായി നിർമ്മിച്ചതാണ്. ഈ വിഷയം അന്വേഷണത്തിലാണ്, നിയമപ്രകാരം നടപടിയെടുക്കുമെന്നും ഡ്രഗ് റഗുലേറ്റർ അറിയിച്ചു. മാർച്ച് മാസത്തിൽ സി.ഡി.എസ്.സി.ഒ 168 മരുന്ന് ഗുണനിലവാരമില്ലാത്തവയായി പ്രഖ്യാപിച്ചിരുന്നു.
.jpg)

