അന്യമതസ്ഥനുമായി പ്രണയം; പൊലീസ് കാറില്‍ സഞ്ചരിച്ച യുവതിയെ വെടിവെച്ചുകൊന്ന് സഹോദരന്മാര്‍
ബൈക്കില്‍ എത്തിയ സഹോദരന്മാരായ മോണ്ടി കുമാറും രവി സിംഗും പൊലീസ് വാഹനം തടയുകയും സംസാരിക്കാനെന്ന വ്യാജേന വാഹനത്തിന്റെ ജനലിനടുത്തേക്ക് വന്ന് യുവതിയുടെ തലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ഉത്തർപ്രദേശില്‍ അന്യമതസ്ഥനുമായി പ്രണയത്തിലായിരുന്ന യുവതിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ. പൊലീസ് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയെ സഹോദരന്മാർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.സഹരൻപൂരിലെ ഋഷികേശില്‍ ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
മാർച്ച് 16 മുതല്‍ കാണാതായ യുവതി തിങ്കളാഴ്ച രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. താൻ മറ്റൊരു ജാതിയിലുള്ള യുവാവിനൊപ്പം സ്വമേധയാ പോയതാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു
പൊലീസ് വാഹനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുമ്ബോഴാണ് സംഭവം ഉണ്ടയത്. ബൈക്കില്‍ എത്തിയ സഹോദരന്മാരായ മോണ്ടി കുമാറും രവി സിംഗും പൊലീസ് വാഹനം തടയുകയും സംസാരിക്കാനെന്ന വ്യാജേന വാഹനത്തിന്റെ ജനലിനടുത്തേക്ക് വന്ന് യുവതിയുടെ തലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയായ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ യുവാവിന് അനുകൂലമായി മൊഴി നല്‍കുന്നത് തടയാനാണ് സഹോദരന്മാർ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ആള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
.jpg)


