പ്രണയവിവാഹം: മാച്ചർലയിൽ 22കാരിയെ വീട്ടുകാർ കൊലപ്പെടുത്തി , പിതാവും ബന്ധുവും അറസ്റ്റിൽ

Love marriage: 22-year-old woman murdered by family in Macherla, father and relative arrested

മാച്ചർല: ആന്ധ്രാപ്രദേശിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് യുവതിയെ വീട്ടുകാർ കൊലപ്പെടുത്തി. 22 വയസ്സുകാരി ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്.  സംഭവവുമായി ബന്ധപ്പെട്ട് ചൗഡേശ്വരിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. 

മാർച്ച് നാലിനാണ് ചൗഡേശ്വരി വീട്ടുകാരുടെ സമ്മതമില്ലാതെ തന്റെ കാമുകനെ വിവാഹം കഴിച്ചത്. ഇതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തിയിരുന്നു. എന്നാൽ, മാച്ചർല ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബം ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, മരണത്തിൽ സംശയം തോന്നിയ പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സമാനകാരണം കണ്ടെത്തിയതോടെ മാതാപിതാക്കളിലേക്ക് സംശയം നീളുകയായിരുന്നു. 

ഈ കേസിൽ പ്രതികളെ സഹായിക്കാനും കൊലപാതക വിവരം മറച്ചുവെക്കാനും ശ്രമിച്ചതിന് സർക്കിൾ ഇൻസ്‌പെക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥൻ യുവതിയുടെ മാതാപിതാക്കളിൽനിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ചൗഡേശ്വരിയുടെ കുടുംബത്തിന്റെ ബാങ്ക് രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് അന്വേഷണ ഉഗ്യോഗസ്ഥർ അറിയിച്ചു.

Tags