വിവാഹമോചനം നേടാതെ മറ്റൊരു വ്യക്തിയുമായി ലിവ്-ഇൻ ബന്ധം നിയമപരമായി അനുവദിക്കാനാവില്ല ; അലഹാബാദ് ഹൈക്കോടതി
വിവാഹിതരായവർ പങ്കാളിയുമായി വേർപിരിയാതെ മറ്റൊരു വ്യക്തിയുമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നതിനെക്കുറിച്ച് അലഹാബാദ് ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളിൽ നിന്ന് വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിവാഹമോചനം നേടാതെ ഇത്തരത്തിൽ ഒന്നിച്ചു കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ്ങിന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഹർജിക്കാർ രണ്ടുപേരും നിലവിൽ വെവ്വേറെ വിവാഹിതരാണെന്ന വസ്തുത പരിഗണിച്ച കോടതി, വ്യക്തിസ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ നിയമപരമായ അവകാശത്തിലേക്ക് കടന്നുകയറാനുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി. സംരക്ഷണം നൽകണമെന്ന ആവശ്യം നിരസിച്ച കോടതി, വിവാഹമോചനത്തിന് ശേഷം മാത്രമേ ഇഷ്ടമുള്ളവർക്കൊപ്പം കഴിയാൻ അനുവാദമുള്ളൂ എന്നും മാർച്ച് 20-ന് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.
എന്നാൽ ഈ വിധി വന്ന് അഞ്ച് ദിവസത്തിന് ശേഷം സമാനമായ മറ്റൊരു കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. വിവാഹിതനായ ഒരാൾ മറ്റൊരു പങ്കാളിക്കൊപ്പം ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, തരുൺ സക്‌സേന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ സാമൂഹികമായ പൊതുധാരണകളോ ധാർമികമായ അഭിപ്രായങ്ങളോ അല്ല കോടതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കേണ്ടതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ പക്ഷം. ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്ന സ്ത്രീയുടെ വീട്ടുകാരിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയിലാണ് വ്യക്തിസ്വാതന്ത്ര്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ നിരീക്ഷണം ഉണ്ടായത്.
.jpg)


