ഭൂമി തട്ടിപ്പ് കേസ്; തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ
കൊൽക്കത്ത: ഭൂമി തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റ് സുമിത് റോയിയെ പശ്ചിമ ബംഗാൾ സിഐഡി അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന റോയിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നിയമസഭയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം അറിയിച്ചത്.സാൽബോണിയിൽ സർക്കാർ ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
കൊൽക്കത്തയിലെ കാളിഘട്ട് മേഖലയിലെ അഭിഷേക് ബാനർജിയുടെ വസതിയെന്ന് പറയപ്പെടുന്ന കെട്ടിടത്തിൽ നിന്നാണ് സിഐഡി ഉദ്യോഗസ്ഥർ റോയിയെ കസ്റ്റഡിയിലെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.അറസ്റ്റിന് പിന്നാലെ റോയിയെ വൈദ്യപരിശോധനയ്ക്കായി സംസ്ഥാന സർക്കാർ ആശുപത്രിയായ എസ്‌എസ്‌കെഎം ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോൽക്കത്തയിലെ ഭവാനി ഭവനിലുള്ള സംസ്ഥാന സിഐഡി ആസ്ഥാനത്തേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് നേരത്തെയും പലതവണ സിഐഡി ആസ്ഥാനത്ത് ഹാജരാകാൻ സുമിത് റോയിക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ സുപ്രീം കോടതി റോയിയുടെ അറസ്റ്റ് തടയുകയും അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും ഓഗസ്റ്റ് ആറിന് പുറപ്പെടുവിച്ച, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിഐഡി റോയിയെ അറസ്റ്റ് ചെയ്തത്.
.jpg)

