കരൂർ ദുരന്തം : ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നിയമനം താൽക്കാലികം ; സുതാര്യത ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതി
മധുര: കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിന് മദ്രാസ് ഹൈകോടതിയുടെ അനുമതി നൽകി. ജസ്റ്റിസുമാരായ സി.വി. കാർത്തികേയൻ, ആർ. ശക്തിവേൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ തീരുമാനിച്ചതുപ്രകാരം നിയമനപത്രങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങുമായി മുന്നോട്ട് പോകാമെന്നും എന്നാൽ ഈ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനം ലഭിക്കുന്നവരുടെ ആദ്യ ശമ്പളം ലഭിക്കുന്നതിന് മുമ്പായി, ഈ മാസം അവസാനത്തോടെ കേസ് വീണ്ടും പരിഗണിക്കുമെന്നും അതിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോടതി അറിയിച്ചു. നിയമനം ലഭിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ബെഞ്ച് കർശനമായി ഓർമിപ്പിച്ചു. അനുകമ്പാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുമ്പോൾ സർക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് സർവീസ് കമ്മീഷൻ മെമ്പർ സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് മധുരയിലെ അഭിഭാഷകനായ ധീരൻ തിരുമുരുകനാണ് കോടതിയെ സമീപിച്ചത്. ദുരന്തങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലി നൽകുന്നതിന് കൃത്യമായ ഏകീകൃത നയമില്ലെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരങ്ങൾക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നുമാണ് ഹരജിക്കാരന്റെ പ്രധാന വാദം.
.jpg)

