കനിമൊഴിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഉദയനിധിക്ക് വേണ്ടിയെന്ന് വിമര്‍ശനം ; കനിമൊഴിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തം

kanimozhi

ഓള്‍ ഇന്ത്യ കാത്തലിക് യൂണിയനും ഈ ആവശ്യവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കിയിട്ടുണ്ട്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനിമൊഴി എം പി മത്സരിക്കണമെന്ന ആവശ്യം ഡി എം കെയില്‍ ശക്തമാകുന്നു. കനിമൊഴിക്കായി ഡി എം കെയിലെ ഒരു വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തെക്കന്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. 

ഓള്‍ ഇന്ത്യ കാത്തലിക് യൂണിയനും ഈ ആവശ്യവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ തൂത്തുക്കുടിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ കനിമൊഴിക്ക് ഡി എം കെ ആസ്ഥാനത്ത് അടുത്തിടെ സ്റ്റാലിന്‍ പ്രത്യേക ഓഫീസ് അനുവദിച്ചിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ആസ്ഥാനത്ത് സ്വന്തമായി മുറിയുള്ള ഏക നേതാവും കനിമൊഴിയാണ്.

അതേസമയം, ഉദയനിധി സ്റ്റാലിനായി കനിമൊഴിയെ പാര്‍ട്ടിയില്‍ ഒതുക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം പരസ്യമായി പറഞ്ഞ് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ രംഗത്തെത്തിയിട്ടുണ്ട്. കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്നും അവരെ തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി എം കെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകീട്ട് ആറിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കനിമൊഴിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പട്ടിക പുറത്തുവരുന്നതോടെ വ്യക്തതയുണ്ടാകും

Tags