കീടനിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച ; ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ച് ജപ്പാൻ

Is there mango in your carry-on bag? You should know the airport-customs rules

 ഡൽഹി : ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി ജപ്പാൻ താത്കാലികമായി നിരോധിച്ചു. കീടനിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു. ഇതോടെ അൽഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പ്രാദേശിക കൃഷിയെ ബാധിക്കുന്ന കീടങ്ങളുടെ കാര്യത്തിൽ ജപ്പാൻ പിന്തുടരുന്ന ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് കർശന പരിശോധന നടന്നത്. മാമ്പഴങ്ങൾ അണുവിമുക്തമാക്കാൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന ‘വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ്’ കേന്ദ്രങ്ങളിൽ ഈ വർഷം മാർച്ചിൽ ജാപ്പനീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ അണുനശീകരണ പ്രക്രിയയിൽ പോരായ്മകൾ കണ്ടെത്തിയതാണ് വിലക്കിന് കാരണമായത്. കീടങ്ങളെയും ലാർവകളെയും രാസവസ്തുക്കളില്ലാതെ നശിപ്പിക്കാനുള്ള ഈ സംവിധാനം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ പ്രധാന നിബന്ധനയാണ്.

കീടനിയന്ത്രണ നിലവാരം മെച്ചപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാൻ എങ്കിലും, അവിടെ ഉയർന്ന വില ലഭിക്കുന്നതിനാൽ ഈ നിരോധനം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യ പ്രതിവർഷം ലക്ഷക്കണക്കിന് ടൺ മാമ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കീടനിയന്ത്രണ സംവിധാനങ്ങൾ എത്രയും വേഗം നവീകരിച്ച് കയറ്റുമതി പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം.

Tags