ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരം ദീപക്കിനെ സസ്‌പെൻഡ് ചെയ്തു
ചെന്നൈ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത‍്യൻ ഗുസ്തി താരം ദീപക്കിനെ നാഡ (നാഷണൽ ആന്‍റി ഡോപ്പിങ് ഏജൻസി) സസ്പെൻഡ് ചെയ്തു. ഗ്രീക്കോ-റോമൻ ഗുസ്തി 67 കിലോഗ്രാം വിഭാഗത്തിൽ ഇത്തവണത്തെ ഏഷ‍്യൻ ഗെയിംസിൽ മത്സരിക്കാനിരിക്കെയായിരുന്നു താരം. ഇതിനിടെയാണ് ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയത്. ഏഷ‍്യൻ ഗെയിംസിനുള്ള ദേശീയ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിച്ച സെലക്ഷൻ ട്രയൽസിനിടെയാണ് ദീപക്കിന്‍റെ സാംപിളെടുത്തത്. പരിശോധനയിൽ സാംപിളിൽ നിരോധിത പദാർഥമായ ക്ലോമിഫീനിന്‍റെ സാന്നിധ‍്യം കണ്ടെത്തുകയായിരുന്നു.
മേയ് 31ന് ലഖ്നൗവിലെ സായ് റീജിയണൽ സെന്‍ററിലാണ് പുരുഷ ഗുസ്തി താരങ്ങൾക്കുള്ള സെലക്ഷൻ ട്രയൽസ് നടന്നത്. ട്രയൽസിൽ വിജയിച്ച താരം ഇന്ത‍്യൻ ടീമിൽ ഇടം നേടുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇന്ത‍്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന ഗുസ്തി താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്നത്. നേരത്തെ മുകുൾ ദാഹിയ, ദീപാൻശു എന്നിവർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
.jpg)

