സ്വാതന്ത്ര്യദിനാഘോഷം; ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം, പ്രധാന ഇടങ്ങളിൽ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിപ്പിച്ചു

Independence Day celebrations; High alert issued in Delhi, posters of 19 wanted terrorists put up at key places

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് പോസ്റ്ററുകളില്‍ ഉള്ളത്. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായേക്കുമെന്നും അധികൃതര്‍ കരുതുന്നു. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മുമ്പ് സ്വീകരിക്കുന്ന പതിവ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് രാജ്യത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഓഗസ്റ്റ് 15ന് നടക്കുന്ന ചടങ്ങിനായി ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 15,000 മുതല്‍ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള ക്യാമറകള്‍ ഉള്‍പ്പെടെ ഏകദേശം 1,000 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളില്‍ ഹൈടെക് സിസിടിവി കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും 24 മണിക്കൂറും പ്രദേശം നിരീക്ഷിക്കും.

ഡല്‍ഹിയിലുടനീളമുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശക രജിസ്റ്ററുകള്‍, കമ്പ്യൂട്ടറൈസ്ഡ് ഗസ്റ്റ് വെരിഫിക്കേഷന്‍ സിസ്റ്റങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുന്നു, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവടങ്ങില്‍ നിരീക്ഷണം ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസും ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ തവണ പരിശോധന തുടരുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags