നിരാഹാര സമരത്തിൽ നിന്ന് പിൻമാറില്ല ; സോനം വാങ്ചുക്

Lost 8.5 kg of body weight; Sonam Wangchuk's health condition critical.

 ന്യൂഡൽഹി: ശാരീരിക അവശതകൾ വർധിക്കുന്നതിനാൽ നിരാഹാര സമരത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും അനുയായികളുടെയും അഭ്യർഥനകൾ തള്ളി വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെ നിരാഹാരം അവസാനിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും തന്നോട് പിന്മാറാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ട് 19 ദിവസം പിന്നിടുമ്പോൾ സോനം വാങ്ചുക്കിന്റെ ശരീരഭാരം 9 കിലോയിൽ കൂടുതൽ കുറ‍ഞ്ഞുവെന്നും ജലാംശം സാധാരണ നിലയിലാണെന്നും വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് സന്ദേശങ്ങൾ ലഭിച്ചതായും നിരവധി മുതിർന്ന നേതാക്കൾ സ്നേഹത്തോടെയും ആശങ്കയോടെയും ആവശ്യമുന്നയിച്ചതായും വാങ്ചുക്ക് പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കാൻ വിസമ്മതിച്ച അദ്ദേഹം ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്താൻ പദ്ധതിയിട്ട മാർച്ചിൽ പങ്കെടുക്കാൻ അനുയായികളോട് അഭ്യർഥിക്കുകയും ചെയ്തു.

തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായുള്ള മെഡിക്കൽ സംവിധാനങ്ങൾ ഈ ദിവസങ്ങളിൽ ഉപകാരപ്രദമായിട്ടുണ്ടെന്നും നിലവിലെ സ്ഥിതി ജീവന് ഭീഷണിയല്ലെന്നും വാങ്ചുക്ക് പറഞ്ഞു. ബലഹീനതയുണ്ട്, പേശികൾ ദുർബലമാവുകയാണ്, പക്ഷേ തന്റെ ഹൃദയവും നിലപാടും ആരോഗ്യത്തോടെയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിക്കുന്നതിനുപകരം, ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നയിക്കുന്ന ‘ചലോ സൻസദ്’ മാർച്ചിൽ പങ്കുചേരാൻ വാങ്ചുക്ക് ജനങ്ങളോട് അഭ്യർഥിച്ചു. കാമ്പയിനിന്റെ വെബ്‌സൈറ്റ് വഴിയോ മിസ്ഡ്-കോൾ സംരംഭം വഴിയോ മാർച്ചിൽ പ​ങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കേ​ന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. വാങ്ചുക്കിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു. 59കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ഏതൊരു പൗരന്റെയും ജീവൻ വിലപെട്ടതാണെന്നും അത് രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി പറഞ്ഞു.

Tags