മുംബൈയില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം

പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു.

ശനിയാഴ്ച മുംബൈയിലുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറുകയും റോഡുകള്‍ ഇടിയുകയും ചെയ്തു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. 12 മണിക്കൂറില്‍ ഏകദേശം 200 മി.മി മഴ വിവിധയിടങ്ങളില്‍ ലഭിച്ചു.

താനെ, പല്‍ഗാര്‍, നവി മുംബൈ എന്നിവിടങ്ങളില്‍ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. പൂനെയില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നല്‍സോപാറ, വിരാര്‍ സ്റ്റേഷനുകളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ 15 മുതല്‍ 20 മിനിറ്റ് വരെ വൈകിയായിരിക്കും ഓടുക എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിരിക്കുന്നത്.

മഴ ശക്തമായ പശ്ചാത്തലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പതിനായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബ്രിഹത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Tags