മഹാരാഷ്ട്രയിൽ കനത്ത മഴ : മുംബൈ-പുണെ യാത്ര സംവിധാനങ്ങൾ സ്തംഭിച്ചു
മുംബൈ/പുണെ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയിൽ മുംബൈ-പുണെ നഗരങ്ങൾ തമ്മിലുള്ള ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു. തുടർച്ചയായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ട്രെയിൻ സർവീസുകൾ നിർത്തിവെക്കുകയും മുംബൈ-പുണെ എക്സ്പ്രസ് വേയും പഴയ ഹൈവേയും അടച്ചിടുകയും ചെയ്തു. ഇതോടെ ഇരുനഗരങ്ങൾക്കിടയിലുള്ള യാത്രാബന്ധം വിച്ഛേദിക്കപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ 3.05ഓടെയാണ് കർജത്ത്-ലോണാവാല ഭോർ ഘട്ട് സെക്ഷനിലെ താക്കൂർവാടിക്ക് സമീപം ഉരുൾപൊട്ടലുണ്ടായത്. തൊട്ടുപിന്നാലെ ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിലും ഉരുൾപൊട്ടലുണ്ടായതായി സെൻട്രൽ റെയിൽവേ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പുണെയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസ്സപ്പെട്ടു.
കുറഞ്ഞത് 16 ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും ഒമ്പതെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്ദ്രായണി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, ഡെക്കാൻ എക്സ്പ്രസ്, ഡെക്കാൻ ക്വീൻ, പ്രഗതി എക്സ്പ്രസ്, ധൂലെ എക്സ്പ്രസ്, പുണെ-സി.എസ്.എം.ടി സിംഹഗഡ് എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയിൽപ്പെടുന്നു. നിരവധി ദീർഘദൂര ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തു. അടിയന്തര പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും യാത്രക്കാർ ട്രെയിൻ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം യാത്ര തിരിക്കണമെന്നും റെയിൽവേ അധികൃതർ നിർദ്ദേശിച്ചു.
.jpg)

