സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
വെള്ളച്ചാട്ടത്തിന് സമീപത്തെ വഴുക്കലുള്ള പാറയില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
അമരാവതി: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃഷ (17), രത്‌നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുള്ള അനന്തഗിരി മലനിരകളിലെ മുലഗമ്മി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്രക്കെത്തിയതായിരുന്നു നാല് പെണ്‍കുട്ടികള്‍.
തുടർന്ന്, വെള്ളച്ചാട്ടത്തിന് സമീപത്തെ വഴുക്കലുള്ള പാറയില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.പെണ്‍കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മറ്റു മൂന്നുപേരെയും കാണാതായി. പിന്നീട് പൊലിസെത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കാഴ്ചയില്‍ അപകടകരമല്ലെന്ന് തോന്നുമെങ്കിലും മുലഗമ്മി വെള്ളച്ചാട്ടത്തിലെ പാറകള്‍ അങ്ങേയറ്റം വഴുക്കലുള്ളതാണെന്നും, അടിയൊഴുക്ക് ശക്തമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


