അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

Gujarat High Court upholds death sentence of 38 convicts in Ahmedabad serial blasts case

ന്യൂഡല്‍ഹി:  അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാജ്യദ്രോഹം, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തിനു പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ രാജ്യത്തെ പ്രധാന പട്ടണങ്ങളില്‍ നടത്തിയ സ്ഫോടനപരമ്പരകളില്‍ ഒന്നാണ് അഹമ്മദാബാദിലുണ്ടായത്. അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 38 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത്. ഒരു മലയാളി ഉള്‍പ്പെടെ 11 പേരുടെ ജീവപര്യന്തം തടവുശിക്ഷയും ശരിവെച്ചിട്ടുണ്ട്.

കേസിലെ പ്രതികളായ മലയാളികള്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സഹോദരങ്ങളായ ഷിബിലി (47), ഷാദുലി (45), കൂടാതെ മലപ്പുറം ഷറഫുദ്ദീന്‍ (43) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അന്‍സാര്‍ (45) ആണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഉള്‍പ്പെടുന്ന മലയാളി. 2008 ജൂലൈ 25 ന് ആശുപത്രി അടക്കം അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ 22 സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളില്‍ 56 പേര്‍ മരിക്കുകയും 246 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരോധിത സംഘടനയായ സിമിയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് വെളിപ്പെട്ടിരുന്നു. 2007 ല്‍ വാഗമണിലെ ഗൂഢാലോചന അടക്കം സ്‌ഫോടനങ്ങളിലേക്ക് നയിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ 56 പേരെ പ്രതികളായി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി 18 ന് കേസിലെ 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം കഠിന തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

Tags